Friday, September 28, 2012

KGTE Malayalam Word Processing - October 2012 - Speed Question - 3


കമ്പിത്തപാൽ
ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഢീകരിച്ച കോഡുകളിലുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം നടത്തിപ്പോന്ന രീതി. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ ഉപയോഗിച്ചിരുന്നു. അയക്കുന്നിടത്ത് അക്ഷര‍ങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ്‌ ഇത് സാധിച്ചുപോന്നത്. രണ്ടു സ്ഥലത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ലളിതമായ ഒരു യന്ത്രമേ ഇതിന്നാവശ്യമുണ്ടായിരുന്നുള്ളൂ. ഏറെക്കാലം പ്രചാരത്തിലിരുന്നെങ്കിലും പിൽക്കാലത്ത് ടെലിഫോണിന്റെ പ്രചാരത്തോടെ ഇത് അസംഗതമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തു. എങ്കിലും വിദൂരവാർത്തവിനിമയരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ഇത്.
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ‍ കമ്പിയിലെ വാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.
മറ്റെല്ലാ കണ്ടുപിടുത്തങ്ങളേയും പോലെ ഇതും യുദ്ധകാര്യങ്ങൾക്കാണ് ഏറ്റവും ആദ്യം കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടത്. പിൽകാലത്ത് പൊതുജനത്തിന് ‍ ഉപയോഗിക്കാൻ ലഭ്യമായപ്പോഴും മിക്കവാറും (Lower 1264) രാജ്യങ്ങളിൽ അതത് സർക്കാറുകളുടെ നടത്തിപ്പിലായിരുന്നു കമ്പിത്തപാൽ പ്രവർത്തിച്ചുപോന്നത്. അവയുടെ നടത്തിപ്പിനും അതിനുള്ള സംവിധാനങ്ങളുടെ പരിരക്ഷക്കുമായി പ്രത്യേകം നിയമങ്ങൾ തന്നെ സർക്കാറുകൾ പാസ്സാക്കിയിരുന്നു. ഇന്ത്യയിൽ, ലാഭകരമല്ലാതായി പ്രവർത്തനം നിലക്കുന്നതിനു തൊട്ടു മുൻപുവരെ അത് തപാൽ വകുപ്പിൻ കീഴിലാണ് പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും മാത്രമായി ഒരു വകുപ്പും ഉണ്ടായിവന്നു.
കമ്പിയാഫീസിൽ ചെന്ന് വാങ്ങുന്ന അപേക്ഷാഫാറത്തിൽ കമ്പി അടിക്കേണ്ട മേൽ വിലാസവും അയക്കേണ്ട വിവരവും കുറിച്ചുകൊടുത്താൽ അവിടത്തെ ഉദ്യോഗസ്ഥർ അതിലെ വാക്കുകളുടെ എണ്ണം നോക്കി അതയക്കാൻ വേണ്ട തുക കണക്കാക്കി പറയുകയായിരുന്നു പതിവ്. കേരളത്തിൽ നന്ന് ദൽഹി,കൊൽക്കൊത്ത തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കും തിരികേയും അയക്കുന്ന കമ്പികൾ കിട്ടാൻ ആദ്യകാലങ്ങളിൽ ഒന്നിൽ കൂടുതൽ ദിവസങ്ങൽ തന്നെ എടുക്കുമായിരുന്നു. അന്ന് പല സ്ഥലങ്ങളിലൂടെ പുനർപ്രേഷണം ചെയ്യപ്പെട്ടാണ് അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്. (Higher 2120)

KGTE Malayalam Word Processing - October 2012 - Speed Question - 2


ടെലിഫോൺ
ശബ്ദം (മുഖ്യമായും സംഭാഷണം) ഒരേ സമയത്ത് അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ അഥവാ ദൂരഭാഷണി. മനുഷ്യശബ്ദത്തിന്റെ ശബ്ദതരംഗങ്ങളെ വിദ്യുച്ഛക്തിസംബന്ധമായ കറന്റിന്റെ പൾസുകളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ട് അത് സം‌പ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ കറന്റിനെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുന്നു. ടെലിഫോണുകൾ പ്രവർത്തിക്കുന്നത് വിദ്യുത്-തരംഗങ്ങളുടെയും സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെയും സഹായത്തോടെയാണ്.ശബ്ദം കടത്തിവിടുന്നതിനായി വികസിപ്പിച്ചെടുത്ത ടെലിഫോൺ ശൃഖലകൾ ഇന്ന് ശബ്ദത്തിനു പുറമേ മറ്റു വിവരങ്ങൾ കൈമാറുന്നതിനും, കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
മനുഷ്യർ സംസാരിക്കുമ്പോൾ ശ്വാസകോശത്തിൽ നിന്നും വായു പുറം തള്ളപ്പെടുകയും, ചുണ്ടുകളും നാക്കും ശ്വാസനാളവും അനങ്ങുകയും ശബ്ദം പുറപ്പെടുവിക്കപ്പെടുകയും ചെയ്യുന്നു. ശബ്‌ദ തരംഗങ്ങൾ വായുവിലുടെ സഞ്ചരിച്ച് ശ്രോതാവിന്റെ ചെവിക്കുള്ളിൽ എത്തി ശ്രോതാവിന് കേൾവിയുടെ ചേതന ഉളവാക്കുകയും ചെയ്യുന്നു. ശബ്‌ദത്തിനൊരു പരിമിതിയുണ്ട്. എത്ര ദൂരം ശബ്‌ദം വായുവിലൂടെ സഞ്ചരിക്കുമെന്നത്, ആ തരംഗങ്ങളുടെ ഉച്ചത്തെയും തീക്ഷ്ണതയെയും ആശ്രയിച്ചിരിക്കും. ഒരു ആൾക്കൂട്ടത്തോട് സംസാരിക്കുകയാ‍ണെങ്കിൽ വളരെ ഉച്ചത്തിൽ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ സംസാരിക്കേണ്ടി വരും. അല്ലെങ്കിൽ ഒരു ഇലക്ട്രിക്കൽ ആമ്പ്ലിഫിക്കേഷന്റെ സഹായം വേണ്ടി വരും. ഉദാ‍ഹരണത്തിന് ഒരു വല്യ മീറ്റിംഗിൽ സംസാരിക്കാൻ മൈക്രോഫോൺ വേണം, അടുത്ത പട്ടണത്തിലുള്ള സുഹൃത്തുമായി സംസാരിക്കാൻ ടെലിഫോൺ വേണം. (Lower 1319) മൈക്രോഫോണും ടെലിഫോണും ശബ്ദത്തെ വഹിക്കുവാനും ശബ്ദത്തിന്റെ ഉച്ചത വർദ്ധിപ്പിക്കുവാനും ഉള്ള ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ അല്ലെങ്കിൽ വോൾട്ടേജുകളായി മാറ്റി അവയെ ശബ്ദത്തിന്റെ പരിമിതികളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നു.
വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോൺ സിസ്റ്റം, ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിൾ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെൽ. അദ്ദേഹത്തിന് ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. (Higher 2043) അതിനായുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങൾക്കിടയിൽ, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാൽ മനുഷ്യന്റെ ശബ്‌ദത്തിനു സദൃശ്യമായ കമ്പനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പരീക്ഷണാർത്ഥം അദ്ദേഹം മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു.

KGTE Malayalam Word Processing October 2012 - Speed Question - 1


മൊബൈൽ ഫോൺ

കൊണ്ടുനടക്കാൻ പറ്റുന്ന ദൂരഭാഷിണിയെ മൊബൈൽ ഫോൺ എന്നു പറയുന്നു.സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി സെൽ ഫോൺ എന്നും വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെയാണ് സെൽ ഫോണുകൾ അഥവാ മൊബൈൽ ഫോണുകൾ എന്നു വിളിക്കുന്നത്. കോഡ്‌ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്‌ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ.
പബ്ലിക് ടെലഫോൺ നെറ്റ്‌വർക്ക് മുഖേന ലോകത്തെമ്പാടുമുള്ള മൊബൈൽ, ലാന്റ് ലൈൻ ഉപയോക്താക്കളുമായി ടെലിഫോൺ കോളുകൾ സ്വീകരിക്കുന്നതിനും, വിളിക്കുന്നതിനും മൊബൈൽ ഫോണുകൾ സഹായിക്കുന്നു. ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതികവിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്.
ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. എസ്.എം.എസ്., ഇമെയിൽ,ഇന്റർനെറ്റ്, കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ,എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ അവയിൽ ചില സേവനങ്ങളിൽ പെടുന്നു. (Lower 1265) വളരെ പരിമിതമായ സൗകര്യങ്ങളോടു കൂടി മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും ഉയർന്ന ശേഷിയുള്ള മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു.
1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ ഹൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. അതിനന്ന് 2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. (Higher 2066)

Saturday, December 17, 2011

KGTE Malayalam Word Processing Model Question - 2

മോണ്ടിസോറി രീതി

കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച പുതിയ വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറിയാണ് ഈ വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്.സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്.വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്. മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂർമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങൾ അവർ നിർമിച്ചിട്ടുണ്ട്.


മോണ്ടിസോറി സ്കൂളിൽ ടൈംടേബിളില്ല, അദ്ധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമുണ്ട്. അവ സ്വയംശോധകങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അദ്ധ്യാപികയുടെ സ്ഥാനത്ത് നിർദേശികയാണ് ഉള്ളത്. അവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാൽ അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. മോണ്ടിസോറി സ്കൂളിൽ, വായിക്കുന്നതിന് മുമ്പാണ് എഴുതാൻ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാൾ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാൽ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികൾക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണൽക്കടലാസിൽ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേൽ കുട്ടികൾ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങൾ ചേർത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങൾ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനിൽ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങൾ എഴുതാൻ പഠിച്ചു കഴിഞ്ഞാൽ വാക്കുകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങൾ ഓരോന്നായി വായിക്കുന്നു. അവയെ ചേർത്ത് തുടർച്ചയായി വേഗത്തിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരർഥകശബ്ദങ്ങൾ കൂടിച്ചേർന്ന് സാർഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു. അർത്ഥബോധത്തോടെ വായിക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാൽ അത് മാനസിക പ്രവർത്തനമാകണം; വാച്യമായാൽ പോരാ. [LOWER - 258]


കണക്ക് തുടങ്ങിയ വിഷയങ്ങൾക്കും കളിരീതിയിലുള്ള അദ്ധ്യയനമാർഗങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ക്ളാസ്സുകളിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാൽ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതൽ 7 വരെ വയസ്സുള്ള കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്. [288]


Saturday, December 10, 2011

കെ.ജി.ടി.ഇ. മലയാളം വേഡ്പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ് ശരി. കാരണം, ഇന്‍സ്ക്രിപ്റ്റ് കീബോഡ് ദേശീയ തലത്തില്‍ അംഗീകരിച്ചതും ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ളതുമാണ്. മലയാളം ടൈപ്പ്റൈറ്റര്‍ കീബോഡ് ശാസ്ത്രീയമായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. ടൈപ്പ്റൈറ്ററില്‍ ഇത് ശരിയായ ക്രമീകരണമായിരിക്കാം. ടൈപ്പ് ബാറുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി പതിയാതിരിക്കനാണ് ഇത്തരത്തില്‍ കീ ബോഡ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിമിതികളൊന്നും കംപ്യൂട്ടറിനില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക് വികസിപ്പിച്ചെടുത്ത ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് കംപ്യൂട്ടറില്‍ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഇത് ഇന്നൊരു സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ലേഔട്ട് ആയി മാറിയിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ സ്വരാക്ഷരങ്ങള്‍ ഇടതു വശത്തും വ്യഞ്ജനാക്ഷരങ്ങള്‍ വലതു വശത്തുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് മലയാളത്തിന് മാത്രമുള്ള ഒരു കീബോഡ് ലേഔട്ട് അല്ല. ഇടതു നിന്നും വലത്തോട്ടെഴുതുന്ന എല്ലാ ഇന്ത്യന്‍ ഭാഷകളും ഈ കീബോഡ് ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയില്‍ ടൈപ്പ് ചെയ്യാനറിയുന്ന ഒരാള്‍ക്ക് മറ്റ് ഏതൊരു ഇന്ത്യന്‍ ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും.

മുമ്പ് കംപ്യൂട്ടറുകളില്‍ മലയാളം ടൈ‌പ്പ് ചെയ്യുന്നതിന് സിഡാക് വികസിപ്പിച്ചെടുത്ത ISM എന്ന സേഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് കൂടാതെ Malayalam Typewriter, Phonetic English എന്നീ കിബോഡുകളും ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ASCII യെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ISM ന് പകരം പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം യുണീക്കോഡ് സപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുണിക്കോഡില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അറിവും സമ്മതവും ഇതിനുണ്ട്.
കംപ്യുട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ഇന്‍സ്ക്രിപ്റ്റ് ആണ്. അതുകൊണ്ട് തന്നെ കെ.ജി.ടി.ഇ. മലയാളം വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റില്‍ തന്നെയാണ് നടത്തേണ്ടത്. ഉബുണ്ടു ലിനക്സ് പോലുള്ള ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ മലയാളം ടൈപ്പ് റൈറ്റര്‍ കീബോഡ് ലഭ്യമല്ല. മിക്കവാറും സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ ലിനക്സ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് പി.എസ്.സി. കിട്ടി ടൈപ്പിസ്റ്റ് ആകുന്ന ഒരാള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കാന്‍ നിര്‍ബന്ധിതനാകും. ഇപ്പോള്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. കാലത്തിനൊത്ത് മാറാന്‍ തയ്യാറാകാതെ ഇപ്പോഴും ടൈപ്പ്റൈറ്ററുകളും കെട്ടിപ്പിടിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും ടൈപ്പ്റൈറ്റര്‍ കീബോഡ് ഉപയോഗിക്കുന്നത്. ഐ.ടി.@സ്കൂളില്‍ യു.പി. മുതല്‍ ഹൈസ്കൂള്‍ വരെ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി. മേളയില്‍ മലയാളം ടൈപ്പിംഗ് മത്സരം നടത്തുന്നതും ഇന്‍സ്ക്രിപ്റ്റില്‍ ആണ്. പ്രമുഖ മലയാള പത്രങ്ങളെല്ലാം ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്.